ന്യൂഡൽഹി: അപൂർവ ധാതുക്കൾകൊണ്ടുള്ള കാന്തങ്ങളുടെ നിർമാണത്തിനായി (റെയർ എർത്ത് പെർമനന്റ് മാഗ്നെറ്റ്സ്- ആർഇപിഎം) 7,280 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. അഞ്ചു നിർമാതാക്കൾക്ക് ഏഴു വർഷത്തേക്കുള്ളതാണ് ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ പദ്ധതി.
ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങൾക്കിടയിലാണു പൊടിരൂപത്തിലാക്കുന്ന അപൂർവ ധാതുക്കളുടെ കാന്ത നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ഇന്ത്യ അനുമതി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗത്തിൽ അധ്യക്ഷനായിരുന്നു.
സ്വാശ്രയത്വം, ശുദ്ധ ഊർജം, തൊഴിലവസരങ്ങളുടെ സൃഷ്ടി, ആഗോള മത്സരശേഷി എന്നിവ വർധിപ്പിക്കുന്നതാണു പദ്ധതിയെന്ന് മന്ത്രിസഭാതീരുമാനം വിശദീകരിച്ച കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതടക്കം മൊത്തം 19,000 കോടി രൂപയുടെ നാലു പദ്ധതികൾക്ക് മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകി.
ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ്, എയ്റോസ്പേസ്, പുനരുപയോഗിക്കാവുന്ന ഊർജം, പ്രതിരോധ ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് ഇത്തരം സ്ഥിര കാന്തങ്ങൾ (പെർമനന്റെ മാഗ്നെറ്റ്സ്) അത്യന്താപേക്ഷിതമാണ്.
സ്ഥിര കാന്തങ്ങളുടെ ഏറ്റവും ശക്തമായ തരങ്ങളിലൊന്നാണ് ആർഇപിഎംകൾ. അപൂർവ ധാതു ഓക്സൈഡുകൾ ലോഹങ്ങളായും ലോഹങ്ങൾ അലോയ്കളായും അലോയ്കൾ പൂർത്തിയായ ആർഇപിഎംകളായും പരിവർത്തനം ചെയ്യുന്നതാണു സംയോജിത പദ്ധതി. 2070ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയിൽ പദ്ധതി സഹായകമാകും.
ആഭ്യന്തരമായി പ്രതിവർഷം 6,000 മെട്രിക് ടണ്‍ പൂർണമായി സംയോജിപ്പിച്ച ധാതു കാന്തങ്ങളുടെ നിർമാണ ശേഷിയാണു ലക്ഷ്യം. ആഗോള ആർഇപിഎം വിപണിയിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കാൻ പദ്ധതി സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വർഷംതോറും 1,200 ടണ്‍ വീതമുള്ള അഞ്ചു യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് 7,280 കോടി രൂപയുടെ സാന്പത്തികവിഹിതമാണു സർക്കാർ അനുവദിക്കുക.
ഏഴു വർഷത്തേക്കാണു പദ്ധതി. ആദ്യ രണ്ടു വർഷം നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 750 കോടി രൂപയുടെ മൂലധന സബ്സിഡി നൽകും. പിന്നീടുള്ള അഞ്ചു വർഷത്തേക്ക് ആർഇപിഎം വില്പനയിൽ 6,450 കോടി രൂപയുടെ വില്പന ബന്ധിത പ്രോത്സാഹനങ്ങളും പദ്ധതിയിലുണ്ട്. ആഗോള ബിഡിംഗ് പ്രക്രിയയിലൂടെ അഞ്ചു വ്യവസായികൾക്ക് മൊത്തം ശേഷി അനുവദിക്കുന്നതാണു പദ്ധതി. ഓരോ നിർമാതാവിനും 1,200 ടണ്‍ വരെ ശേഷി അനുവദിക്കും.
വൈദ്യുത വാഹനങ്ങൾ, പുനരുപയോഗ ഊർജം, വ്യാവസായിക ആപ്ലിക്കേഷനുകൾ, ഉപഭോക്തൃ ഇലക്ട്രോണിക്സ് എന്നിവയുടെ ആവശ്യകത അതിവേഗം വളരുന്നതിനാൽ, 2030 ആകുന്പോഴേക്കും രാജ്യത്തിന്റെ ആർഇപിഎം ഉപഭോഗം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ പ്രധാനമായും ഇറക്കുമതിയിലൂടെയാണ് ആവശ്യം നിറവേറ്റുന്നത്.